കാച്ചമ്പുളി ::: മലമ്പുളി,നോവ്ങ്കാ ,കരടിപ്പഴം,എന്നൊക്കെ അറിയപ്പെടുന്ന കുടംപുളിമരത്തോട് സാമ്യമുള്ളതും എന്നാൽ ഫലത്തിന്റെ രൂപത്തിൽ വ്യത്യസ്തവുമായ, ഇടത്തരം മരമായി വളരുന്ന കാച്ചമ്പുളി , കേരളത്തിലെ ഉൾക്കാടുകളിലും, അപൂർവ്വം മലയോര പ്രദേശങ്ങളിലെ പുഴയോരങ്ങളിലും കണ്ടു വരുന്നു. കൊടിയ വേനൽക്കാലത്തും പച്ചപ്പു വിട്ടൊഴിയാത്ത ഈ മരത്തിന്റെ ശാഖകളും, ചെറു ശാഖകളും കീഴ്പോട്ട് തൂങ്ങിക്കിടക്കുന്നതും പ്രത്യേകതയാണ്.ചെറിയ പച്ച ആപ്പിളിനോളം വലുതാകുന്ന ഫലത്തിന് പച്ചയ്ക്ക് കഠിനമായ പുളിയും പഴുത്തു പാകമായാൽ നല്ല മധുരവും സ്വാദിഷ്ടവുമാണ്. മഞ്ഞയും ചുവപ്പും കലർന്ന നിറത്തോട് കൂടിയ പഴം നിറഞ്ഞു നിൽക്കുന്ന കാച്ചമ്പുളിമരം മനോഹരമായ കാഴ്ചയുമാണ്. കരടിയുടെ ഇഷ്ട ഭക്ഷണമായ ഇത് പഴുത്തു തുടങ്ങിയാൽ തിന്നു തീരുന്ന കാലം വരെഅവിടം വിട്ട് പോകാത്തത് കൊണ്ട്, ചില സ്ഥലങ്ങളിൽ കാട്ടുവാസികൾ ഇത് മൂപ്പെത്തുന്ന സമയത്ത് ' പഴുക്കുന്നതിനു മുൻപ് ശേഖരിച്ച് പഴുപ്പിച്ച് മുറിച്ച് ചില വനവിഭവങ്ങൾ ചേർത്ത് മുളംകുറ്റിയിൽ നിറച്ച് .വൻ മരങ്ങളുടെ വേടുകളിലും കരിമ്പാറക്കെട്ടുകളിലും മറ്റും സൂക്ഷിച്ചു വെയ്ക്കാറുണ്ട്. ഇത് കാലപ്പഴക്കത്താൽ പല രോഗങ്ങൾക്കുള്ള ഔഷധമായും പാനീയമായും ഇവർ ഉപയോഗിച്ചു പോരുന്നു. നാട്ടിൻപുറത്ത് ഇത് ലഭ്യമാവുന്നയിടങ്ങളിൽ പച്ചക്കായ മരപ്പുളിയായി ഉപയോഗിക്കാറുണ്ട്. മൂപ്പെത്തിയ
പഴുക്കുന്നതിനു മുമ്പേയുള്ള പാകത്തിൽ മുറിച്ചെടുത്ത പുളി ഉപ്പിലിട്ടു സൂക്ഷിച്ചുവെക്കുന്നതും കറികളിൽ ചേർത്തു വരുന്നു.
പഴുത്തു പാകമായത് അരിഞ്ഞുണക്കി പൊടിച്ചു വെച്ചത് ,ഇന്തുപ്പ് ,ജീരകം, ഇഞ്ചി, കുരുമുളക്, പഞ്ചസാരയും, നറു നീണ്ടിക്കിഴക്ക്പൊടിച്ചതും തണുത്തവെള്ളത്തിൽ ചേർത്ത് സർബത്ത്പോലെ ഉപയോഗിക്കുന്നത് പല രോഗങ്ങൾക്കും ഗുണകരമാണ്. പഴം തനിയെ കഴിക്കുന്നത് കൊണ്ട് ശരീരത്തെ തണുപ്പിക്കുകയും, കൃമി രോഗങ്ങളെയകറ്റുകയും, വിശപ്പു വർദ്ധിക്കുകയും, ശരീരപുഷ്ടിയെ ത്തരുന്നതുമാണ്. അധികമായിക്കഴിച്ചാൽ മലബന്ധത്തെയുണ്ടാക്കുന്നതാണ് എന്നിരുന്നാലും. കുറഞ്ഞ അളവിൽ പഴച്ചാറ് സേവിക്കുന്നത് കൊണ്ട് രക്താർശ്ശസ്സിന് വേഗത്തിൽ ശമനമുണ്ടാകുമെന്നത് അനുഭവ പ്രയോഗം.
No comments:
Post a Comment